സാക്ഷരതയും പുരോഗതിയും: ഒരു മിഥ്യാധാരണ
ഉയർന്ന സാക്ഷരതാ നിരക്ക് പലപ്പോഴും പുരോഗതിയുടെ തെളിവായി ഉയർത്തിക്കാട്ടാറുണ്ട്. എന്നാൽ ചരിത്രം പരിശോധിച്ചാൽ, സാക്ഷരത മാത്രംകൊണ്ട് ഒരു രാജ്യത്തിനും പുരോഗതി നേടാനാവില്ലെന്ന് മനസ്സിലാക്കാം. ബൗദ്ധികവും പൗരബോധപരവുമായ ശക്തിയായി സാക്ഷരത മാറുമ്പോഴാണ് അതിന് യഥാർത്ഥ മൂല്യമുണ്ടാകുന്നത്.
വെനസ്വേല: 97 ശതമാനത്തിനു മുകളിൽ സാക്ഷരതയുണ്ടായിട്ടും, അഴിമതിയും ഏകാധിപത്യവും സാമ്പത്തിക തകർച്ചയും ആ രാജ്യത്തെ തകർത്തു. അവിടുത്തെ പൗരന്മാർക്ക് വായിക്കാനും എഴുതാനും അറിയാമെങ്കിലും, ഭരണപരമായ വീഴ്ചകൾ ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്കും പലായനത്തിലേക്കും തള്ളിവിട്ടു.
ശ്രീലങ്ക: 92 ശതമാനത്തിനു മുകളിൽ സാക്ഷരതയുണ്ടായിട്ടും, 2022-ൽ ആ രാജ്യം പാപ്പരത്തത്തിലേക്ക് കൂപ്പുകുത്തി. ഭരണവർഗ്ഗത്തിന്റെ കെടുകാര്യസ്ഥതയും സാമ്പത്തിക കെടുകാര്യസ്ഥതയും രാഷ്ട്രീയ അസ്ഥിരതയുമാണ് ഇതിന് കാരണം. സാക്ഷരതയ്ക്ക് ഈ തകർച്ച തടയാനായില്ല.
ബെലാറസ്: സാർവത്രിക സാക്ഷരത നേടിയിട്ടും, ഏകാധിപത്യ ഭരണവും ബൗദ്ധികമായ അടിച്ചമർത്തലും കാരണം അറിവ് പൗരാവകാശത്തിലേക്കോ നവീകരണത്തിലേക്കോ വളരുന്നില്ല.
സോവിയറ്റ് യൂണിയൻ: 1960-കളോടെ സോവിയറ്റ് യൂണിയൻ സാർവത്രിക സാക്ഷരത നേടി, ശാസ്ത്ര-ബഹിരാകാശ-സൈനിക രംഗങ്ങളിൽ മികച്ച നേട്ടങ്ങളുണ്ടാക്കി. എന്നാൽ ഇതേ വ്യവസ്ഥിതി സ്വതന്ത്രമായ അന്വേഷണങ്ങളെയും സർഗ്ഗാത്മകതയെയും അടിച്ചമർത്തി. ഒടുവിൽ, ഏകാധിപത്യത്തിന്റെയും സാമ്പത്തിക സ്തംഭനാവസ്ഥയുടെയും ഭാരം താങ്ങാനാവാതെ ആ രാജ്യം തകർന്നു.
അമേരിക്കൻ ഐക്യനാടുകൾ: 99% സാക്ഷരതയുള്ള അമേരിക്ക ഇന്ന് ആടിയുലയാനുള്ള കാരണവും വ്യത്യസ്തമല്ല. ബഹുഭൂരിപക്ഷം വോട്ടർമാർക്കും അറിവോ തിരിച്ചറിവോ ഇല്ലാതായാൽ എത്ര ശക്തമായ രാജ്യവും പെടും. Critical thinking സാധ്യമാകണമെങ്കിൽ പൊതുസമൂഹത്തിൽ വ്യത്യസ്തവും, ഒരു പക്ഷേ, അപ്രിയവുമായ അഭിപ്രായങ്ങൾക്ക് സ്ഥാനമുണ്ടാവണം. വേണ്ടുവോളം അതുണ്ടായിരുന്നപ്പോൾ അമേരിക്കയുടെ ഉയർച്ച നാം കണ്ടതാണ്. ഇന്ന് സംഭവിക്കുന്നതും കണ്മുന്നിൽ തന്നെയാണ്.
ഈ ഉദാഹരണങ്ങൾ ഒരേ സത്യമാണ് കാണിക്കുന്നത്: സാക്ഷരത എന്നത് ഒരു കണക്ക് മാത്രമാണ്, അല്ലാതെ സമൃദ്ധിയുടെയോ വിവേകത്തിൻ്റെയോ ഉറപ്പോ ഗ്യാരന്റിയോ അല്ല. സാക്ഷരത ഒരു ടൂൾ മാത്രം. ഭീരുത്വം പഠിപ്പിക്കുന്ന സംസ്കാരമാണെങ്കിൽ ആ ഭീരുത്വം കൂട്ടാൻ സാക്ഷരതയെ ഉപയോഗിക്കാം. സ്വതന്ത്ര ചിന്ത വളർത്തുന്ന സംസ്കാരവും സമൂഹവും അതിനെ വേറെ രീതിയിൽ ഉപയോഗിക്കും.
ഫിൻലൻഡ് ഒരു വേറിട്ട മാതൃകയാണ്. സാർവത്രിക സാക്ഷരത ഫിൻലൻഡിനെ സംബന്ധിച്ചിടത്തോളം ഒരു തുടക്കം മാത്രമായിരുന്നു. വിമർശനാത്മക ചിന്തയ്ക്കും (critical thinking) അധ്യാപകരുടെ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും മുൻഗണന നൽകുന്ന സർവകലാശാലകളും വിദ്യാലയങ്ങളും അവർ കെട്ടിപ്പടുത്തു. PISA (പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ് അസസ്മെന്റ്) പരീക്ഷകളിൽ ഫിന്നിഷ് വിദ്യാർത്ഥികൾക്ക് സ്ഥിരമായി മികച്ച റാങ്കുകൾ ലഭിക്കാറുണ്ട്. ഫിന്നിഷ് സർവകലാശാലകൾ ഊർജ്ജം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെയുള്ള മേഖലകളിൽ ലോകോത്തര ഗവേഷണങ്ങൾ നടത്തുന്നു. 2023-ലെ ഇന്നൊവേഷൻ ഇൻഡെക്സിൽ ഫിൻലൻഡിന് ആറാം സ്ഥാനമുണ്ട്.
ഇവിടെയാണ് വ്യത്യാസം. ഫിൻലൻഡ് സാക്ഷരതയെ കൊട്ടിഘോഷിക്കാനുള്ള നേട്ടമായി കണ്ടില്ല, മറിച്ച് ഒരു ഉപകരണമായി കണ്ടു—അത് ഉപയോഗിച്ച് അവർ ഒരു ബൗദ്ധിക സംസ്കാരം കെട്ടിപ്പടുത്തു.
കഴിഞ്ഞ നൂറ്റാണ്ടിൽ 96% സാക്ഷരത നേടിയ കേരളം ഇന്ത്യയുടെ 'മാതൃകാ സംസ്ഥാനം' എന്ന് വിശേഷിപ്പിക്കപ്പെട്ടു. എന്നാൽ ഫിൻലൻഡിനെപ്പോലെ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം കെട്ടിപ്പടുക്കുന്നതിൽ കേരളം പരാജയപ്പെട്ടു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല രാഷ്ട്രീയവൽക്കരിക്കപ്പെടുകയും നിലവാരമില്ലാത്തതാവുകയും ചെയ്തു. ഏറ്റവും പുതിയ NIRF റാങ്കിംഗിൽ കേരള സർവകലാശാലയും (9-ാം സ്ഥാനം) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (10-ാം സ്ഥാനം) മാത്രമാണ് സംസ്ഥാന സർവകലാശാലകളുടെ പട്ടികയിൽ ഇടം നേടിയത്. ഗവേഷണ മേഖല വളരെ ദുർബലമാണ്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ പേറ്റന്റുകളുടെ എണ്ണം ഇല്ലെന്ന് തന്നെ പറയാം.
ഇതിനിടെ, കേരളത്തിലെ പ്രതിഭാധനരായ ബൗദ്ധിക ശേഷിയുള്ള യുവജനങ്ങൾ കൂട്ടത്തോടെ നാടുവിടുന്നു. പണ്ടത്തെപ്പോലെ കായികാദ്ധ്വാനം ചെയ്യാനല്ല ഇവർ കുടിയേറിപ്പാർക്കുന്നത്. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 20% വിദേശത്തുനിന്നുള്ള പണമാണ്. ഇവർ ചെലവ് കഴിഞ്ഞ് നാട്ടിലേക്കയക്കുന്ന തുക പോലും നമ്മുടെ ആഭ്യന്തര ഉൽപാദനത്തിന്റെ 20% ഉണ്ടെന്ന് പറഞ്ഞാലതിനർത്ഥം എന്താണ്? ഇവർ കേരളത്തിൽ ആകെ മൊത്തം ഉൽപാദിപ്പിക്കുന്ന മൂല്യത്തോളമോ അതിലധികമോ വിദേശത്ത് ഉൽപാദിപ്പിക്കുന്നു എന്നാണ്! അതേസമയം, യുവ ബിരുദധാരികൾക്കിടയിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് (40 ശതമാനത്തിനു മുകളിൽ) കേരളത്തിലാണ്. ഇത് പ്രതിഭാധനരായ യുവാക്കളുടെ ഒഴുക്ക് വർദ്ധിപ്പിക്കുന്നു. അവസാനം ബാക്കിയാവുന്ന ബഹുഭൂരിപക്ഷം പേരും അവരുടെ ബുദ്ധിയിൽ ശരിയെന്ന് തോന്നുന്ന രീതിയിൽ ഇവിടത്തെ കാര്യങ്ങൾ തീരുമാനിക്കും. ബൗദ്ധിക ശേഷി കുറഞ്ഞവരെ കള്ളക്കണക്കുകളും ചെപ്പടിവിദ്യകളും മതവും ജാതിയും കാട്ടി പറ്റിക്കാനും വൈകാരികമായി ചൂഷണം ചെയ്യാനും എളുപ്പമാണ്. ബുദ്ധിയുള്ളവരെ ഓടിച്ച് വിട്ട ശേഷമുള്ള പ്രബുദ്ധത ഒരു സങ്കൽപം മാത്രമാണ്.
ഒരു ദുഃഖസത്യമുണ്ട്, വായിക്കാനും എഴുതാനും പഠിച്ച ഒരു സമൂഹം, തങ്ങളുടെ പ്രതിഭകളെ നിലനിർത്താൻ ആവശ്യമായ സ്വാതന്ത്ര്യമോ, ജോലി സാധ്യതയോ, സർഗ്ഗാത്മകതയോ, ഗവേഷണ സംസ്കാരമോ കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെട്ടാൽ, ആ നാട് ബൗദ്ധിക ശ്മശാനമായി മാറും. വ്യത്യസ്ത അഭിപ്രായം പറയുന്നവരെ വ്യക്തിപരമായി (ആശയപരമായല്ല) ഉപദ്രവിക്കുന്ന നാട്ടിൽ ക്രിട്ടിക്കൽ ചിന്തയല്ല conformity അഥവാ ബൗദ്ധികമായ അടിമത്തമാണ് ഉണ്ടാവുക. ഇതിനൊരു തടയിടണമെങ്കിൽ ഫിൻലാന്റ് മോഡൽ പഠിച്ചാൽ മതി. അതിനങ്ങാട്ട് ടൂർ പോവുകയൊന്നും വേണ്ട, ഗൂഗിളും ഏതാനും ഈ-മെയിൽ കത്തിടപാടുകളും മതി. പക്ഷേ, ആദ്യം, ഇങ്ങനൊരു പ്രശ്നമുണ്ടെന്ന് മനസ്സിലാക്കണം. അത് പോലും നിഷേധിക്കുകയും അപ്രിയമായത് പറഞ്ഞാൽ ശരിപ്പെടുത്തുകയും ചെയ്യുന്ന സമൂഹത്തോട് critical thinking നെ പറ്റി എന്ത് പറയാൻ!