ശ്യോ!
ഇതിപ്പോ അമൃത പുരാണത്തിന്റെ നാലാമത്തെ ലക്കം ആയി. കഴിഞ്ഞ ലക്കം ആസ്വദിക്കാൻ ഇവിടെ ഞെക്കുക.
ഇനിയിപ്പോ ബിൻജ് റീഡ് ചെയ്യാൻ, മൊത്തം ഒരു ലിസ്റ്റ് ആയിട്ട് വേണെങ്കിൽ ഇവിടെയും.
അപ്പൊ, തുടങ്ങാണ്.
***
വൈകുന്നേരം, ആ ആഴ്ച്ച ഒടുക്കത്തെ ചെലവ് ആയിരുന്നാലും, ഹോട്ടൽ സാഗരയിലെ ആ, മൂലക്കുള്ള പ്ലാസ്റ്റിക് മേശയുടെ ഒരു വശത്തിരുന്ന്, വെയില് കൊണ്ട്, അസുരന്റെയും സ്വാമിയുടെയും കൂടെ, കടയിലെ ആ അപ്പൂപ്പൻ ചേട്ടൻ അടിച്ച, ചൂട് ചായ ഊതി ഊതി കുടിച്ച്, മെസ്സിലെ ഫുഡിനെ കുറ്റം പറഞ്ഞും, അടുത്ത ഒഴിവ് ദിവസത്തത്തെ സ്വപ്നം കണ്ടും തീർത്ത എന്റെ രണ്ടാം സെമസ്റ്റർ കാലം.
അന്നും, ചേട്ടൻ ചായ കൊണ്ടുവന്നു മുമ്പിൽ വെച്ച് തന്നു. ഞങ്ങളും ചായയും ആ ഇളം വെയിലിൽ തിളങ്ങി. തുളച്ച് കയറുന്ന പഴം പൊരിയുടെയും ഉള്ളി വടയുടെയും ഗന്ധം.
പതിവ് കാഴ്ചകൾ.
കണ്ടാൽ തോന്നും ഒരായിരം വർഷം ആയിട്ട് ഇതിങ്ങനെ തന്നെ ആണെന്ന്.
"എടോ, നമ്മൾ ആലോചിക്കാറുണ്ടോ, നമ്മുടെ റൂമിൽ പണ്ട് ഉണ്ടായിരുന്നവരുടെ കഥകൾ? അവർ ആലോചിച്ച ചിന്തകൾ? നമുക്ക് മുമ്പേ നടന്നവർ? ദ ഓൾഡ് കിംഗ്സ് ഓഫ് അമൃത?"
***
ഇടയ്ക്ക് സുഖവിവരങ്ങൾ ചോദിക്കാാനും, ഗുഡ് നൈറ്റ് പറയാനും ഒക്കെ വരാറുള്ള ആദിത്യയോട് ഞാൻ ഒരു ദിവസം, "ഇന്ന് നല്ല ശോകം ദിവസം" ആണെന്നോ മറ്റോ പറഞ്ഞു എന്ന് തോനുന്നു. ഇന്നലെ ഞാൻ ഉച്ചക്ക് വെള്ളം കുടിച്ചിട്ട് വരുമ്പോൾ, വരാന്തയിൽ വെച്ച് മൂപ്പര് ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു:
"ശോകം ഒക്കെ മാറിയോ?"
Random Acts Of Kindness എന്നൊക്കെ കേട്ടിട്ടേ ഉള്ളു.
ഒരു കോസ് ഫങ്ഷൻ ന്റെ പോലെ പൊങ്ങി താഴുന്ന എന്റെ മനസ്സ്, അപ്പൊൾ ഒരു നിമിഷത്തേക്ക് നിശ്ചലമായി, പിന്നീട്, എക്സ് ആക്സിസ്സിന് സമാനമായി പോകുന്ന പോലെ, വേനലിലെ ഭാരതപ്പുഴ പോലെ, ശാന്തമായി.
അറിയാതെ ആകാശത്തേക്ക് നോക്കി ചിരിച്ചു. മൂന്നാം നിലയിൽ നിന്ന് ആകാശം അനന്തം. ദൂരേ പക്ഷികൾ. സുന്ദരമായ ഭൂമി.
സന്തോഷം, സന്തോഷം.
എങ്ങും ആനന്ദം. 🌈
ഒരു കാര്യം ഉറപ്പാണ്. മൂന്നാം നിലയിലെ നരച്ച ചുമരുകളും ഉണ്ട്, ഒരുപാട് കഥകൾ പറയാൻ.
***
"സുകുമാർ അഴീക്കോട് എന്റെ മുത്തശ്ശൻ ആയിട്ട് വരും."
ഇത് കേട്ടപ്പോൾ, ഞാനും സ്വാമിയും ഞെട്ടി. കാറ്റൊക്കെ വല്ലാണ്ട് വീശി തുടങ്ങി. ദേവാസുരം സിനിമയിലെ പോലെ, ഇടിവെട്ട്. ഭൂമി പോലും "ന്റ കാവിലമ്മെ" ന്ന് അലറി, ആകെ കുലുങ്ങാൻ തുടങ്ങി. ആശ്രമത്തിലെ തൂറി തകർക്കുന്ന കാക്കകൾ കലപില ശബ്ദം ഉണ്ടാക്കി പറന്നു പോയി.
അതേ! സുകുമാർ അഴീക്കോടിന്റെ പേരക്കുട്ടി (നേരിട്ട് ഉള്ള റിലേഷൻ അല്ലെങ്കിലും) എന്റെ കൂടെ കമ്പ്യൂട്ടർ പഠിക്കാൻ ഉണ്ട്!
അദ്ദേഹവും ബെയ്പോർ സുൽത്താനും വല്യ സുഹൃത്തുക്കൾ ആയിരുന്നതിനാൽ, വൈക്കം മുഹമ്മദ് ബഷീറിന്റെ പല പുസ്തകങ്ങളുടെയും ആദ്യ പതിപ്പ് ഇങ്ങേരുടെ വീട്ടിൽ ഇപ്പോഴും പൊടിപൊടിച്ചു ഇരിപ്പ് ഉണ്ടത്രേ.
അദ്ദേഹം കോഴിക്കോട് പോകുമ്പോഴൊക്കെ വൈക്കം മുഹമ്മദ് ബഷീറിനെ കാണാൻ പോയിരുന്ന യാത്രയുടെ ഓർമയ്ക്ക് എന്ന പോലെ, ഇവരുടെ കുടുംബം ഇടക്ക് അനാഥമായ ബെയ്പോർ സുൽത്താന്റെ കോട്ടയിലേക്ക് പോയ കഥകൾ ഒക്കെ, ഇങ്ങേരു വിവരിച്ചു.
പാത്തുമ്മയുടെ ആടും, ഉപ്പുപ്പാന്റെ ആനയും ഒക്കെ ഞങ്ങളുടെ എൻജിനീയറിങ് പഠിച്ച് മരവിച്ച ഹൃദയങ്ങളിലേക്ക് തിരികെ വന്നു.
പലയിടത്തും വായിച്ച് മാത്രം കേട്ടിട്ടുള്ള, ബഷീർ ഇക്കയുടെ വീട്ടിലെ, പുസ്തകങ്ങൾ സൂക്ഷിക്കുന്ന മുറിയിലൂടെ നമ്മുടെ ഗഡി നടന്നു പോയിട്ടുണ്ട് ത്രെ.
"ശ്യോ!"
കഥപറച്ചിൽ തുടർന്നു. ഞാൻ അത് കേട്ടുനിന്നു.
***
അരുകിൽ നിറമണിയും പടവുകളിൽ, കുളിരൊളി തഴുകും നിളയിൽ, സ്വരമൊഴുകി ധനുമാസം ഋതുമതിയായ്,
നീലരാവിൽ ഇന്നു നിന്റെ, താരഹാരമിളകി
✨









